ഡൽഹി: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ഗൗതം ഗംഭീർ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. മുൻ താരത്തിന്റെ ഉപാധി ബിസിസിഐ അംഗീകരിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.
താൻ പരിശീലകനാകുമ്പോൾ സപ്പോർട്ടിംഗ് സ്റ്റാഫിലുള്ളവരെ തീരുമാനിക്കാൻ സമ്മതം നൽകണമെന്ന് ഗംഭീർ പറഞ്ഞിരുന്നു. ഇക്കാര്യം ബിസിസിഐ അംഗീകരിച്ചു. ഇതോടെ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലും മാറ്റമുണ്ടായേക്കും. മുമ്പ് രവി ശാസ്ത്രി ഇന്ത്യൻ പരിശീലകനായപ്പോൾ ബാറ്റിംഗ് പരിശീലകനായിരുന്ന വിക്രം റാഥോറിന് പകരം സഞ്ജയ് ബാംഗർ സ്ഥാനത്ത് എത്തി. എങ്കിലും റാഥോർ സപ്പോർട്ടിംഗ് സ്റ്റാഫായി തുടർന്നു.
രാഹുൽ ദ്രാവിഡ് പരിശീലകനായി എത്തിയപ്പോഴും റാഥോർ സപ്പോർട്ടിംഗ് സ്റ്റാഫിൽ ഉണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് സിംബാവ്വെയ്ക്കെതിരെ ട്വന്റി 20 പരമ്പരയാണ് നടക്കാനുള്ളത്. ഈ പരമ്പരയിൽ ഗംഭീർ പരിശീലക സ്ഥാനത്തേയ്ക്ക് എത്തിയേക്കും.
സപ്പോർട്ട് സ്റ്റാഫിന് പുറമെ ടീമിലും ചില നിർണായക മാറ്റങ്ങൾക്ക് ഗംഭീർ നിർദേശിച്ചതായും വാർത്തയുണ്ട്. കഴിഞ്ഞ സീസണിൽ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായെത്തിയ ഗംഭീർ, കെ.കെ.ആറിനെ കിരീടത്തിലെത്തിച്ചിരുന്നു. ചെന്നൈയിൽ നടന്ന ഐ.പി.എൽ ഫൈനലിന് ശേഷം ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായും ഗംഭീറും തമ്മിൽ കൂടികാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിനെ പരിഗണിക്കുന്ന കാര്യം ബലപ്പെട്ടത്. നേരത്തെ വിദേശ പരിശീലകരെ ബിസിസിഐ നോട്ടമിട്ടിരുന്നെങ്കിലും റിക്കി പോണ്ടിങും സ്റ്റീഫൻ ഫ്ളെമിങുമടക്കമുള്ള മുൻ താരങ്ങൾ പിൻമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക