തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിക്കാൻ സാധ്യത. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ സുരേന്ദ്രൻ മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിൽ തന്നെയുണ്ട്. കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ചത് ശോഭയ്ക്ക് ശക്തിയാണ്. സി.കൃഷ്ണകുമാറും ബിജെപി പരിഗണനാ പട്ടികയിലുണ്ട്.
വടകരയിൽനിന്ന് ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, മെട്രോമാൻ ഇ.ശ്രീധരനിലൂടെ ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളിയെ മറികടന്നാണ് പാലക്കാട് മണ്ഡലത്തിൽ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി വിജയിച്ചത്. എൽഡിഎഫിലെ സി.പി.പ്രമോദ് മൂന്നാം സ്ഥാനത്ത് വന്നു.
ഈവട്ടം ശോഭ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് ചിന്ദിക്കുന്നവർ പാർട്ടിയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഊർജമാകുമെന്നാണു സൂചന. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ കാഴ്ചവെച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു പോരാട്ടം. ശബരിമല വിഷയം കത്തിനിൽക്കുന്ന സമയമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി. മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക