നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കുട്ടികളുടെ കഠിനാധ്വാനത്തെ കാണാതെ പോകരുത് എന്ന് പറഞ്ഞ കോടതി രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. കുട്ടികൾ നൽകുന്ന പരാതികൾ സമയബന്ധിതമായി മുൻവിധി കൂടാതെ പരിശോധിക്കണമെന്ന് നിർദ്ദേശിച്ച കോടതി തെറ്റ് അംഗീകരിക്കാൻ എൻ ടി എ തയ്യാറാകണമെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.
എൻ ടി എയുടെ വിശ്വാസ്യത നിലനിർത്താൻ തിരുത്തൽ നടപടികൾ അനിവാര്യമാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേരാണ് ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അറസ്റ്റിലായത്. ഗുരുതര ക്രമക്കേടുകളാണ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുമായി വിദ്യാർഥികൾ പോലീസിനെ സമീപിച്ചതോടെ കണ്ടെത്താൻ സാധിച്ചത്.
ബിഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയക്ക് നൽകിയതായി സംശയിക്കുന്ന ആറ് പോസ്റ്റ് ഡേറ്റഡ് ചെക്കുകളും കണ്ടെത്തിയിരുന്നു. തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ ചോദ്യപേപ്പറുകൾക്കായി നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കത്തി കരിഞ്ഞ നിലയിൽ ചില ചോദ്യപേപ്പർ ലഭിക്കുകയും ചെയ്തിരുന്നു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ഇത് നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ആണോ എന്ന് തെളിയിക്കാൻ ചോദ്യപേപ്പറുകളുടെ പകർപ്പ് പോലീസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക