ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. 60 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. കരുണാപുരത്തുനിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണ് വിവരം. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
പ്രദേശത്ത് വ്യാജമദ്യം വിറ്റയാളെ കസ്റ്റഡിയിലെടുത്തു. ഗോവിന്ദരാജ് എന്നയാളിൽ നിന്നാണ് ഇവർ മദ്യം വാങ്ങിക്കഴിച്ചതെന്നാണ് കരുതുന്നത്. ഇയാളിൽനിന്ന് 200 ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അന്വേഷണത്തിന് ഉത്തരവിട്ടു. സിബി-സിഐഡി കേസ് അന്വേഷിക്കും. സാധാരണക്കാരായ തൊഴിലാളികളാണ് മരിച്ചവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളവരും.
സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. പൊലീസ് സൂപ്രണ്ടിനെ സർക്കാർ സസ്പെൻഡ് ചെയ്തു. കൃത്യവിലോപനം നടത്തിയതിനാണ് ഇരുവർക്കുമെതിരെ നടപടി. ചൊവ്വാഴ്ച രാത്രിയിൽ വിൽപ്പന നടത്തിയ മദ്യം കഴിച്ചവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്തേക്ക് സർക്കാർ ആശുപത്രിയിലെ വിദഗ്ധ സംഘത്തെ സർക്കാർ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
മരിച്ചവരുടെ കാഴ്ചയും കേൾവിയുമാണ് ആദ്യം നഷ്ടപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ശക്തായ വയറുവേദനയും ഛർദ്ദിയും കൂടിയായതോടെ ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വില്ലുപുരത്ത് വ്യാജമദ്യ ദുരന്തത്തിൽ 22 പേർ മരിച്ച സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് മറ്റൊരു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക