ന്യൂഡൽഹി: 14 കാർഷിക വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർധിപ്പിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
നെല്ലിന്റെ താങ്ങുവില 117 രൂപ കൂട്ടി. നെല്ലിന് ക്വിന്റലിന് 2300 രൂപയാണ് ഇനിമുതൽ കർഷകന് ലഭിക്കുക. ഇതോടെ രണ്ട് ലക്ഷത്തോളം കോടി രൂപ താങ്ങുവിലയായി കർഷകർക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 35,000 കോടി രൂപ അധികമാണ്.
ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങെങ്കിലും താങ്ങുവില നൽകണമെന്ന് 2018ലെ ബജറ്റിൽ കേന്ദ്രം തീരുമാനമെടുത്തതാണ്. ഈ തത്വമാണ് ഏറ്റവും പുതിയ വർധനവിൽ പിന്തുടർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിഎസിപിയാണ് ചെലവ് ശാസ്ത്രീയമായി കണക്കാക്കിയത്. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പക്കല്‍ നിലവില്‍ 53.4 ദശലക്ഷം ടണ്‍ അരിയുടെ സ്റ്റോക്കുണ്ട്.
അതേസമയം, കേരളത്തിൽ 500കോടിയോളം രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. പുഞ്ചകൃഷിയുടെ വിതയ്ക്കും വളപ്രയോഗത്തിനുമുൾപ്പെടെ പണമില്ലാതെ വലയുകയാണ് കർഷകർ. കൊടും വേനലും ഉഷ്ണ തരംഗവും കാരണം വിളവ് മോശമായിരുന്നു.
കൃഷി നാശത്തിനുള്ള നഷ്ടപരിഹാരമോ ഇൻഷ്വറൻസ് സഹായമോ നൽകിയതുമില്ല. കുട്ടനാട് രണ്ടാംകൃഷി നടത്തിയ 31,519 കർഷകരിൽ 25,170 പേർക്ക് നെൽവില നൽകാനുള്ള പാഡി റെസീപ്റ്റ് ഷീറ്റാണ് (പി.ആർ.എസ്) സപ്ളൈകോ ബാങ്കുകൾക്ക് കൈമാറിയത്. ഇതിൽ 8824 കർഷകർക്കായി 76.15 കോടി രൂപ മാത്രമാണ് ആലപ്പുഴയിൽ വിതരണം ചെയ്തത്.6349 കർഷകർക്കാണ് നെല്ല് കൈമാറിയ പണം കിട്ടാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക