ഹരിപ്പാട്: പ്ലസ്വൺ മൂന്നാം അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളിൽ ഫീസടച്ച് സ്ഥിരംപ്രവേശം നേടണം. മൂന്നാം അലോട്മെന്റോടെ ഈ വർഷത്തെ പ്ലസ്വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകുന്നതിനാൽ താത്കാലിക പ്രവേശനത്തിൽ തുടരാൻ അനുമതിയില്ല.
സപ്ലിമെന്ററി അലോട്മെന്റ് ഘട്ടം ജൂലായ് രണ്ടിനു തുടങ്ങും. ഇതുവരെ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കിനൽകണം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റിന്റെ വിശദാംശം ജൂലായ് രണ്ടിനു ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതു പരിശോധിച്ചുവേണം അപേക്ഷ പുതുക്കുന്നതിനുള്ള ഓപ്ഷൻ നൽകാൻ. സീറ്റൊഴിവുള്ള സ്കൂളിനും വിഷയത്തിനും മാത്രമേ ഓപ്ഷൻ സ്വീകരിക്കൂ.
ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനെ തുടർന്ന് അലോട്ട്മെന്റിൽ ഇടംനേടാതെ പോയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 32,366 കുട്ടികൾക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത് . ബാക്കി വിദ്യാർഥികൾ പണം നൽകി പഠിക്കേണ്ടി വരും.
മലപ്പുറം ജില്ലയിൽ പ്ലസ്വണിന് ആകെ അപേക്ഷിച്ച വിദ്യാർഥികൾ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത് . ഇതിൽ 50,036 സീറ്റുകളിൽ വിദ്യാർഥികൾ അഡ്മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകൾ മാത്രം.
അപേക്ഷ നൽകിയ 32,366 പേർക്ക് മലപ്പുറം ജില്ലയിൽ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരിൽ 7606 പേർ സമീപ ജില്ലക്കരാണ് . ഇവരെ മാറ്റിനിർത്തിയാലും 24,760 കുട്ടികൾ ഇനിയും അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുകയാണ് . പുതിയ ബാച്ചുകൾ വന്നില്ലെങ്കിൽ ഈ കുട്ടികളെല്ലാം പണം നൽകി പഠിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക