എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് കെ എസ് യു സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. കെഎസ്യു പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ പോലീസ് കെ എസ് യു പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതുകൂടാതെ ലാത്തിച്ചാർജും ഉണ്ടായി. നിരവധി കെഎസ്യു പ്രവർത്തകർക്കാണ് സംഘർഷത്തെ തുടർന്ന് പരിക്കേറ്റത്. സംഘർഷത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കെ എസ് യു പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പുകൾ ഇ ഗ്രാൻഡ് എന്നിവ ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെഎസ്യു പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരും രംഗത്ത് വന്നിരുന്നു. ആർ ഡി ഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തിരുന്നു. മൂന്നാംഘട്ട അലോട്ട്മെന്റ് വന്നു കഴിഞ്ഞിട്ടും മുക്കാൽ ലക്ഷം വിദ്യാർഥികളാണ് മലബാറിൽ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുന്നത്. ബാക്കിയുള്ള മെറിറ്റ്, കമ്മ്യൂണിറ്റി, മാനേജ്മെന്റ് കോട്ട സീറ്റുകൾ പരിഗണിച്ചാലും 54,000 സീറ്റിന്റെ കുറവാണ് മലബാർ ജില്ലകളിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക