തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. മുന്‍പന്തിയില്‍ തുടരുന്നത് ഇഞ്ചിയുടെ നിരക്ക് തന്നെയാണ്. 240 രൂപയാണ് എറണാകുളത്ത് നിരക്ക്.
തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത.
25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ ഒറ്റയടിക്ക് 40 രൂപയിലെത്തി. ബീൻസിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി.
വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉൽപാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിലും ഇത് വിപണിയിൽ പ്രതിഫലിക്കും. സർക്കാർ സംവിധാനം ഇടപ്പെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം.
അതേസമയം, ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ച്ചയ്ക്കിടെ മത്സ്യവില ഇരട്ടിയിലധികമായാണ് ഉയർന്നത്. ഉൾപ്രദേശങ്ങളിൽ മത്തിക്ക് കിലോഗ്രാമിന് 400 രൂപയോളം ഈടാക്കുന്നുണ്ട്. താരതമ്യേന സുലഭമായ പൂവാലൻ ചെമ്മീനിനാണ് ഏറ്റവും വിലക്കുറവ്. കിലോയ്ക്ക് 300 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക