ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളിൽ യുവജന-വിദ്യാർത്ഥി സംഘടനകളുടെ രാജവ്യാപക പ്രതിഷേധം തുടരുന്നു. പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ തെളിവ് ശേഖരണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തും. പാർട്ടിയുടെ പ്രധാനപ്പെട്ട മുഴുവൻ നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേരും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കുക, എൻടിഎ നിരോധിക്കുക എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.
അതേസമയം, നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വീഴ്ചകൾ പുറത്ത്. പല പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജൻസി കണ്ടെത്തി. ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റോർ റൂമിൽ മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ല.
പരിശോധന സംഘടിപ്പിച്ച 399 കേന്ദ്രങ്ങളിൽ 186-ലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ല. 68 കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂം സംവിധാനം ഇല്ലായിരുന്നതായും കണ്ടെത്തലുണ്ട്. പരീക്ഷാ ദിവസമായ മെയ് അഞ്ചിന് സന്ദർശനം നടത്തിയ ഏജൻസി ജൂൺ 16-നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
നീറ്റ് പരീക്ഷ റദ്ദ് ചെയ്യില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക