ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്. പരീക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നെങ്കിലും കേന്ദ്രം ഇതിന് തയ്യാറായിരുന്നില്ല.
ഇതിനിടെ, എന്തുകൊണ്ട് പരീക്ഷ റദ്ദ് ചെയ്തില്ല എന്ന ചോദ്യത്തിന് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച ചുരുക്കം ചില വിദ്യാർഥികളെ മാത്രമാണ് ബാധിച്ചിട്ടുള്ളത് എന്നും റദ്ദാക്കിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർഥികളെ അത് പ്രതിസന്ധിയിലാക്കുമെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകുന്ന വിശദീകരണം.
‘2004, 2015 കാലത്തെ പോലെ വ്യാപകമായ പ്രശ്നങ്ങൾ ഈ വട്ടം ഉണ്ടായിട്ടില്ല. അന്ന് വ്യാപകമായി പ്രശ്നങ്ങൾ വന്നത് കാരണമാണ് പരീക്ഷകൾ റദ്ദാക്കിയത്. എന്നാൽ നിലവിലെ നീറ്റ് ചോദ്യ പേപ്പർ ചോർച്ച ചില പ്രദേശങ്ങളിലെ വിദ്യാർഥികളെ മാത്രം ബാധിക്കുന്നതാണ്. പരീക്ഷ റദ്ദാക്കിയാൽ ശരിയായ വഴിയിൽ കൂടി പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളെ അത് ഗുരുതരമായി ബാധിക്കും’ – ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കേസ് സുപ്രീം കോടതിയുടെ മുൻപിലാണെന്നും, കോടതിയുടെ വിധിയായിരിക്കും അന്തിമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക