ന്യൂഡല്‍ഹി: പ്ലാറ്റ്ഫോം ടിക്കറ്റ്, റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നീ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കി. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍നടന്ന 53-ാം ജി.എസ്.ടി. കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
റെയിൽവേ സ്റ്റേഷനുകളിലെ ബാറ്ററിയിൽ പ്രവര്‍ത്തിക്കുന്ന കാര്‍ ഉപയോഗിക്കുന്നതിനും ജി.എസ്.ടി. ഈടാക്കില്ല. സോളാര്‍ കുക്കറുകള്‍ക്ക് 12% എന്ന ഏകീകൃത ജി.എസ്.ടി. നിരക്കാക്കി നിശ്ചയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കും ജി.എസ്.ടി. ഒഴിവാക്കി.
മാസം 20,000 രൂപവരെയുള്ള ഹോസ്റ്റല്‍ നിരക്കിനാണ് ജി.എസ്.ടി. ഒഴിവാക്കിയത്. ഇളവ് ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 90 ദിവസം ഹോസ്റ്റല്‍ സൗകര്യം ഉപയോഗിച്ചിരിക്കണമെന്ന് നിര്‍മല സീതാരാമന് വ്യക്തമാക്കി.ജി.എസ്.ടി. കൗണ്‍സിലിന്റെ അടുത്ത യോഗം ഓഗസ്റ്റ് പകുതിയോടെയോ അവസാനത്തോടെയോ നടക്കും.
യോഗത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് എത്രയും പെട്ടെന്ന് കേന്ദ്രം എല്ലാ അനുമതികളും ലഭ്യമാക്കമെന്ന് കേരളം ആവശ്യപ്പെട്ടു. കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കണമെന്ന ആവശ്യവും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ യോഗത്തില്‍ മുന്നോട്ടുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക