ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നതിനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർക്കുമെന്നും ഇത് കേരളത്തിനോട് തന്നെയുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സർക്കാർ നടത്തുന്നത് പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നതിനുള്ള വിചിത്രമായ നീക്കങ്ങളാണ് എന്നും 2000 ലധികം ദിവസം ടി പി കേസിലെ പ്രതികൾക്ക് പരോൾ ദിവസങ്ങളായി ലഭിച്ചു എന്നും വലിയ തരത്തിലുള്ള സൗകര്യങ്ങളാണ് ജയിലിൽ ഇവർക്ക് ലഭിക്കുന്നത് എന്നും പറഞ്ഞ വി ഡി സതീശൻ കേസിലെ പ്രതികൾക്ക് ഇപ്പോൾ ശിക്ഷ ഇളവ് നൽകുന്നത് കേരളത്തിനോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു.
രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ നേരിടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഹൈക്കോടതി ശിക്ഷായിളവ് കൊടുക്കരുത് എന്ന് പറഞ്ഞ പ്രതികൾക്ക് ഇളവ് ശുപാർശ ചെയ്യുന്നതിന് ജയിൽ അധികാരികൾക്ക് എന്ത് അവകാശമാണ് ഉള്ളത് എന്നും ചോദിച്ചു.
ഇരുണ്ട യുഗത്തിലാണ് സിപിഐഎം എന്ന് വിമർശിച്ച വി ഡി സതീശൻ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെ നിലവാരം തകർന്നു എന്നും 6 ജില്ലകളിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉണ്ട് എന്നും അധ്യാപകർക്ക് മൈക്ക് വച്ച് പ്രസംഗിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത് എന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും പറഞ്ഞു.
അതേസമയം കൊടിക്കുന്നിലിന്റെ കാര്യത്തിൽ കേന്ദ്രം കാണിച്ച പോലുള്ള നടപടിയായിപ്പോയി ഒ ആർ കേളുവിന്റെ മന്ത്രിസ്ഥാനം എന്ന് പറഞ്ഞ അദ്ദേഹം ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ താൻ പങ്കെടുക്കുമെന്നും ദേവസ്വം വകുപ്പ് മാറ്റാൻ പാടില്ലായിരുന്നു എന്നും പറഞ്ഞു. മുഖ്യമന്ത്രി കൊടിക്കുന്നിലിന്റെ വിഷയത്തിൽ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നു എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക