ദുബൈ: ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ കഴിഞ്ഞ ദിവസം മാത്രം 101 ഫലസ്തീനികളുടെ ജീവനാണ് പൊലിഞ്ഞത്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേരുടെ ജീവൻ നഷ്ടമായി. ഇരുനൂറിലേറെ ആളുകൾക്ക് പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ പ്രതിദിന മരണ സംഖ്യ കൂടിയാണിത്.
അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം അഴിച്ചുവിട്ടത്. കെട്ടിടങ്ങൾ തരിപ്പണമായി. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ ക്രൂരതയ്ക്ക് കുറവില്ല. ജനിനിൽ പരിക്ക് പറ്റിയ ഫലസ്തീനി യുവാവിനെ സൈന്യം വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി പൗരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ലബനാനിൽ പടിഞ്ഞാറൻ ബെക്ക ജില്ലയിൽ നടന്ന ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ലബനീസ് പൗരൻ കൊല്ലപ്പെട്ടു.
അതിനിടെ, ഇസ്രായേൽ വിദേശകാര്യ മന്ത്രി കാത്സ് ചർച്ചക്കായി അമേരിക്ക സന്ദർശിക്കും. പ്രതിരോധ സഹമന്ത്രി എന്ന ചുമതല കൂടി നൽകിയാണ് കാത് സിനെ ഇസ്രായേൽ അമേരിക്കക്ക് വിടുന്നത്. ഇസ്രായേലിനുള്ള ആയുധസഹായം തുടരുമെന്ന് അമേരിക്ക ആവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക