യുനെസ്കോയുടെ സാഹിത്യ നഗരം പദവി കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരമായ കോഴിക്കോടിനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 5.30ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ തദ്ദേശമന്ത്രി എംബി രാജേഷാണ് പ്രഖ്യാപനം നിർവഹിക്കുക. പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായർ കോർപ്പറേഷൻ വജ്ര ജൂബിലി പുരസ്കാരമായ ഒരു ലക്ഷം രൂപയും ഫലകവും ഏറ്റുവാങ്ങും. മന്ത്രി പി എ മുഹമ്മദ് റിയാസ് സാഹിത്യ നഗരം ലോഗോയും വെബ്സൈറ്റും പ്രകാശിപ്പിക്കും.
സാഹിത്യ നഗരം ഓഫീസായി ആനക്കുളം സാംസ്കാരിക നിലയത്തെ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഖ്യാപിക്കും. ലോകത്തെ 54 ആമത്തെ സാഹിത്യ നഗരം എന്ന വിഖ്യാതപദവിയാണ് ഇതോടെ കോഴിക്കോട് നഗരത്തിന് സ്വന്തമാകുന്നത്. ലോകമെമ്പാടുമുള്ള 53 സാഹിത്യ നഗരികൾക്കൊപ്പം ആണ് ഇനി കേരളത്തിന്റെ സ്വന്തം കോഴിക്കോടിന്റെ പേരും അടയാളപ്പെടുത്തപ്പെടുക.
മലയാളത്തിലെ തന്നെ ആദ്യ നോവലായ കുന്ദലത പിറന്ന ദേശം സമ്പന്നമായ സാഹിത്യസാംസ്കാരിക പൈതൃകത്തിന്റെ കരുത്തിലാണ് കോഴിക്കോടിനെ വിഖ്യാത പദവി ലഭിച്ചിരിക്കുന്നത്. ആകെ 10 ഏഷ്യൻ നഗരങ്ങൾ മാത്രമാണ് സാഹിത്യ നഗരം പട്ടികയിൽ ഇതുവരെ ഇടം നേടിയിട്ടുള്ളത്. കോഴിക്കോട്ടുകാരനായ അപ്പു നെടുങ്ങാടി 137 വർഷം മുൻപാണ് മലയാളത്തിന്റെ ആദ്യ നോവലായ കുന്ദലത രചിച്ചത്. നിരവധി സവിശേഷതകളാണ് ഈ സാഹിത്യ നഗരത്തിന്ഉള്ളത്.
എഴുത്തുകാരനും സഞ്ചാരിയുമായ എസ് കെ പൊറ്റക്കാടിന്റെ ജന്മദേശവും നിരവധി സാഹിത്യ സൃഷ്ടികളിലൂടെ നമ്മെ വിസ്മയിപ്പിച്ച എംടിയുടെ തട്ടകവും കോഴിക്കോട് തന്നെ. കൂടാതെ വൈക്കം മുഹമ്മദ് ബഷീർ, എൻ എൻ കക്കാട്, എൻ പി മുഹമ്മദ്, തിക്കോടിയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, യു എ ഖാദർ, പി എ മുഹമ്മദ് കോയ, വത്സല തുടങ്ങി നിരവധി സാഹിത്യകാരന്മാരുടെയും എഴുത്തിടം കൂടിയാണ് കോഴിക്കോട്.
പുതിയ തലമുറയ്ക്കും സാഹിത്യത്തോടുള്ള കമ്പം ഇവിടെ ചെറുതല്ല. സാഹിത്യോത്സവ പന്തലിനരികെ എഴുത്തുകാരൻ ഒപ്പു ചാർത്തിയ പുസ്തകത്തിനായി ഉച്ചവെയിലിലും വരി നിൽക്കുന്ന ജനസാഗരം കോഴിക്കോടിന്റെ മാത്രം പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക