ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള 17 എംപിമാർ ലോക്സഭയിൽ
സത്യപ്രതിജ്ഞ ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
മലയാളത്തിലാണ് ഭൂരിഭാഗം എംപിമാരും സത്യവാചകം ചൊല്ലിയത്. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു കോൺഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ. ഷാഫി പറമ്പിൽ, കെസി വേണുഗോപാൽ, എൻകെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എന്നിവർ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലിയപ്പോൾ ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ദൈവനാമത്തിൽ മറ്റ് നേതാക്കൾ പ്രതിജ്ഞയെടുത്തപ്പോൾ കെ രാധാകൃഷ്ണൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് പ്രതിജ്ഞയെടുത്തത്.
വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. കേന്ദ്ര സഹമന്ത്രി കൂടിയായ തൃശൂര്‍ എംപി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ രാവിലെ പൂര്‍ത്തിയായിരുന്നു. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.
പ്രോ ടെം പാനലിൽ സത്യപ്രതിജ്ഞ ചെയ്യാനില്ലെന്ന് രാവിലെത്തന്നെ വ്യക്തമാക്കിയ കൊടിക്കുന്നിൽ കേരളത്തിലെ മറ്റ് എംപിമാർക്കൊപ്പമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കറുടെ പാനലിൽ നിന്ന് ഇൻഡ്യ സഖ്യം പിൻമാറുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടെം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക