ലക്നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ചയുണ്ടെന്ന് മുഖ്യപുരോഹിതൻ. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ചോര്‍ച്ചയുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലാണ് ചോരാൻ തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്രത്തിനുള്ളിലെ വെള്ളം പുറത്ത് പോകാൻ വഴികളില്ലെന്നും ഇക്കാര്യം പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴ കൂടിയാൽ ക്ഷേത്രത്തിലെ ആരാധന മുടങ്ങും. എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള പ്രത്യേക ബസ് സര്‍വ്വീസ് റദ്ദാക്കിയതുമെല്ലാം യാത്രക്കാരുടെ കുറവ് മൂലമെന്നാണ് സൂചന.
ആവശ്യക്കാര്‍ കുറഞ്ഞതോടെ സ്പൈസ് ജെറ്റാണ് ആദ്യമായി ഹൈദരാബാദ്, ബെംഗളൂരു, പട്ന എന്നിവിടങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയത്. സര്‍വ്വീസ് ആരംഭിച്ച് രണ്ട് മാസത്തിനിപ്പുറമാണ് തീരുമാനം. ആഴ്ച്ചയില്‍ മൂന്ന് ദിവസം എന്ന നിലയില്‍ ഏപ്രില്‍ മാസത്തിലാണ് സ്പൈസ് ജെറ്റ് ഹൈദരാബില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചത്.
അയോധ്യയിലേക്കുള്ള പ്രത്യേക സര്‍വ്വീസ് റെയില്‍വേയും നിര്‍ത്തി. ആവശ്യക്കാര്‍ കുറഞ്ഞതോടെ അസ്ത പ്രത്യേക ട്രെയിനുകളാണ് മുടങ്ങിയത്. എന്നാല്‍ അയോധ്യ ധാമിലേക്കും അയോധ്യ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും പ്രതിദിനം 32 മുതല്‍ 35 വരെ ട്രെയിനുകളാണ് എത്തുന്നത്. ഇതില്‍ ഏകദേശം 28,000 യാത്രക്കാര്‍ വരെ എത്തുന്നുണ്ടെന്നുമാണ് കണക്ക്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള ബസ് സര്‍വ്വീസുകളും റദ്ദാക്കി. നേരത്തെ 396 ബസുകള്‍ വരെ സര്‍വ്വീസ് നടത്തിയ ഇടത്ത് ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ഓരോ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക