ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കർ പരിഗണിക്കാത്തതിനെതിരെ ആഞ്ഞടിച്ച് കെ കെ രമ. പ്രതികൾക്ക് ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തു നൽകുമെന്ന് പറഞ്ഞ കെ കെ രമ ഉന്നതല ഗൂഢാലോചന പുറത്തുവരുന്ന ഭയം കൊണ്ടാണ് പ്രതികൾക്ക് ഇളവ് നൽകാൻ സർക്കാർ നീക്കം നടത്തുന്നത് എന്നും പറഞ്ഞു.
സഭ നിർത്തിവെച്ച് ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് സർക്കാർ ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. അങ്ങനെ ഒരു നീക്കമേ സർക്കാർ നടത്തുന്നില്ലെന്ന് പറഞ്ഞ സ്പീക്കർ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ഈ പ്രതികൾക്ക് മേൽ മണ്ണു വീണാൽ സിപിഐഎം നേതാക്കൾക്ക് എങ്ങനെയാണ് നോവുന്നത് എന്ന് ചോദിച്ച കെ കെ രമ ഈ കേസിലെ പ്രതികൾക്കല്ലാതെ മറ്റാർക്കെങ്കിലും ജയിലിനുള്ളിൽ ഇത്രയും സുഖസൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ എന്നും ചോദിച്ചു. സിപിഐഎം നേതാക്കൾ ഏതെല്ലാം പ്രതികളെ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദിക്കാൻ ഒട്ടേറെ ചോദ്യങ്ങളുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകാത്തത് ആ ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ് എന്നും കെ കെ രമ പറഞ്ഞു.
പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നീക്കം നടത്തുന്നതു ഭയം കൊണ്ടാണ് എന്ന് വിമർശിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശൻ ജയിലിൽ പ്രതികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകുന്നതായും പ്രതികൾ അഴിഞ്ഞാടുകയാണെന്നും പറഞ്ഞു. ടിപി വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച രഹസ്യം വെളിപ്പെടുത്തുമെന്നാണ് പ്രതികളുടെ ബ്ലാക്ക്മെയിൽ എന്ന് പറഞ്ഞ വി ഡി സതീശൻ സിപിഐഎമ്മിനെ പ്രതികൾ ബ്ലാക്ക്മെയിൽ ചെയ്യുന്നതായും ആരോപണം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക