തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. പ്രതികൾക്ക് ഇളവ് നൽകിയിട്ടില്ലെന്നും നോട്ടീസ് അവതരണത്തിന് അനുമതി നിഷേദിച്ചുവെന്നും സ്പീക്കർ നിലപാടെടുത്തു.
ടിപി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെകെ രമയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാൽ സ്പീക്കർ ഇത് പരിഗണിക്കാൻ പോലും തയ്യാറായില്ല. അങ്ങനൊരു നീക്കം സർക്കാർ നടത്തുന്നില്ലെന്ന് വാർത്തകൾ ഉണ്ടായിരുന്നെന്നും വിഷയത്തിന് അടിയന്തര പ്രധാന്യമില്ലെന്നുമായിരുന്നു സ്പീക്കർ ഉന്നയിച്ച വാദം.
സർക്കാർ മറുപടി പറയുന്നതിന് പകരം സ്പീക്കർ മറുപടി പറഞ്ഞത് അനൗചിത്യമാണെന്നായിരുന്നു എതിർപ്പ് അറിയിച്ച പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറാണോ മറുപടി പറയേണ്ടത് എന്ന് ആരാഞ്ഞാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ശിക്ഷായിളവുമായി ബന്ധപ്പെട്ട് ജയിൽ മേധാവിയുടെ കത്തും മറ്റ് രേഖകളും കൈവശമുണ്ടെന്നും വിഷയത്തിന് അടിയന്തരപ്രാധാന്യമുണ്ടെന്നും പ്രതിപക്ഷം ആവർത്തിച്ചെങ്കിലും സ്പീക്കർ വഴങ്ങാൻ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക