സാഹസിക സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നാണ് ആമപ്പാറ. ലോക ടൂറിസം ഭൂപടത്തിലേക്ക് ആമപ്പാറ പാറയിടുക്കിലെ ഇടുങ്ങിയ നടപ്പാത സ്ഥാനം പിടിച്ചതോടെ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ.
ഇപ്പോഴിതാ ആമപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിൽ പുതിയ സമയക്രമവും വിനോദസഞ്ചാരികൾക്ക് പാസും ഏർപ്പെടുത്തി ഡി.ടി.പി.സി. ജൂൺ ഒന്നു മുതൽ ഇവിടെ ഓഫ് റോഡ് ജീപ്പ് സഫാരിയുടെ നിരക്ക് വർധിപ്പിച്ചിരുന്നു. 1600 രൂപയിൽനിന്ന് 1800 രൂപയിലേക്കാണ് നിരക്ക് ഉയർത്തിയത്.
ഒരു ജീപ്പ് സവാരിയിൽ ഏഴ് അംഗങ്ങളാണ് സാധാരണ ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ ഏഴ് പേര് അടങ്ങിയ സംഘത്തിന് ആമപ്പാറയിൽ പ്രവേശിക്കാൻ 100 രൂപയുടെ പാസ് മാത്രമേ ആവശ്യമായിരുന്നുള്ളൂ. എന്നാൽ പുതുക്കിയ നിരക്ക് പ്രകാരം മുതിർന്നവർക്ക് 25 രൂപയും ഏഴു പേരടങ്ങിയ സംഘത്തിന് 175 രൂപയും ആണ്.
ഡി.ടി.പി.സി. പുതുക്കിയ സമയക്രമം അനുസരിച്ച് 8.30 മുതൽ വൈകീട്ട് ആറ് വരെയാണ് സന്ദർശന സമയം. മുൻകാലങ്ങളിൽ അതിരാവിലെ മുതൽ വൈകുന്നേരം ഏഴുവരെ സന്ദർശകർ പതിവായിരുന്നു. പുതുക്കിയ സന്ദർശന സമയം സഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കുമോയെന്ന ആശങ്കയിലാണ് ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർക്കുള്ളത്.
രാമക്കൽമേടിലെത്തുന്നവരൊക്കെയും ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. ഒരാൾക്കു കഷ്ടിച്ചു പോകാൻ കഴിയുന്ന നടപ്പാതയാണ് ആമപ്പാറയുടെ പ്രത്യേകത. നടന്നു പോയശേഷം പാറയിടുക്കിലൂടെ ഇഴഞ്ഞുവേണം മറുവശത്തെത്താൻ. ഇരുവശവും പടുകൂറ്റൻ പാറയാണ്. പാറയിടുക്കിലൂടെ സഞ്ചരിച്ചു മറുവശത്തെത്തിയാൽ മനോഹരമായ പ്രകൃതിഭംഗിയും ആസ്വദിക്കാം.
രാമക്കൽമേടിൽ നിന്നും ആമപ്പാറയിലേക്കുള്ള യാത്രയും സാഹസികമാണ്. ഓഫ്റോഡ് യാത്രാപ്രേമികളെ ഹരം കൊള്ളിക്കും ആമപ്പാറയിലേക്കുള്ള യാത്ര. നെടുങ്കണ്ടം – രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനാണ്, അവിടെ നിന്നും ജീപ്പിൽ ആമപ്പാറയിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക