കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതല്‍ രാവിലെ 6.00 വരെ നിരോധിച്ചിരിക്കുന്നതായി ജില്ല കലക്ടര്‍ അറിയിച്ചു.
കൂടാതെ തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് ,ട്രക്കിംഗ് എന്നിവയും എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.
കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിട്ടു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.
ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക