ഡൽഹി: മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. തിഹാർ ജയിലിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്.
കെജ്രിവാളിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി അപേക്ഷയും സമർപ്പിക്കുമെന്നാണ് വിവരം. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി നൽകിയ ജാമ്യം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു.
ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അസാധാരാണമാണെന്ന് നിരീക്ഷിച്ച കോടതി, ചൊവ്വാഴ്ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടി തന്നെയാണ് ഹൈക്കോടതി സ്വീകരിക്കുന്നതെങ്കിൽ, ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇ.ഡിയുടെ വാദം ശരിവെച്ച ഹൈകോടതി, വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. അതേസമയം ബി.ജെ.പിയും സി.ബി.ഐയും ഗൂഢാലോചന നടത്തിയെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിബിഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാനൊരുങ്ങുന്നത് എന്നാണ് എഎപി എംപി സഞ്ജയ് സിങ് ആരോപിക്കുന്നത്.
ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടടുത്ത ദിവസം ഇ.ഡി നല്കിയ അപേക്ഷയില്‍ ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക