തൃശ്ശൂർ: തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു. തൃശ്ശൂർ വള്ളത്തോൾ നഗറിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് രാവിലെ 7.15-ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട 18190 നമ്പർ എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസിന്റെ ബോഗിയാണ് എൻജിനിൽനിന്ന് വേർപെട്ടത്.
വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു ബോഗികൾ വേർപെട്ടത്. എൻജിനും ബോഗിയും വള്ളത്തോൾ നഗർ സ്റ്റേഷനിൽ എത്തിച്ച് പരിശോധനകൾ നടത്തി. റെയിൽവേ പോലീസ്, ആർ.പി.എഫ്, സി.എൻ.ഡബ്ല്യൂ സ്റ്റാഫ്, മെക്കാനിക്കൽ വിഭാഗം സ്റ്റാഫ് എന്നിവർ ചേർന്ന് എൻജിനും തമ്മിൽ കൂട്ടി യോജിപ്പിച്ചു.
ഷൊർണൂരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ പോലീസും, മെക്കാനിക്കൽ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കേരള പോലീസും സ്ഥലത്തെത്തിയിരുന്നു. ഒരു മണിക്കൂറിനു ശേഷം വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിച്ച് തീവണ്ടി വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി.
വിശദമായ സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രമേ തീവണ്ടി യാത്ര തുടരൂ എന്ന് റെയിൽവേ അറിയിച്ചു. അതേസമയം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എൻജിനും ബോഗിയും വേർപെട്ട സംഭവത്തിൽ ഉച്ചവരെ റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ട്രെയിനിനു വേഗം കുറവായതിനാൽ അപകടം ഒഴിവായി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക