ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണ് രണ്ടുപേർ മരിച്ചു. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡിപ്പാർച്ചർ ടെർമിനൽ 1 ലെ മേൽക്കൂരയാണ് കനത്ത മഴയെ തുടർന്ന് കാറുകൾക്ക് മേലെ പതിച്ചത്. വിമാനത്താവള അധികൃതർ നൽകുന്ന വിവരം അനുസരിച്ച് മരിച്ചവരിൽ ഒരാൾ ടാക്സി ഡ്രൈവറാണ് എന്നാണ് വിവരം.
സംഭവത്തെ തുടർന്ന് ടെർമിനലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിലായി പ്രവർത്തനം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി ടെർമിനൽ ഒന്നി1 ൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ടെർമിനൽ ഒന്നി1 ലെ മേൽക്കൂരയിലെ ഷീറ്റുകളും അത് താങ്ങി നിർത്തിയിരുന്ന തൂണുകളും നിലംപൊത്തിയത്. സംഭവത്തെ തുടർന്ന് ഒട്ടേറെ കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേൽക്കൂര തകർന്നുവീണ് മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 3ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്നും നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതായും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു പറഞ്ഞു.
ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്യുന്ന ടെർമിനൽ 1 ൽ സുരക്ഷയുടെ ഭാഗമായി ചെക്ക് ഇൻ കൗണ്ടറുകളും അടച്ചതായി ഡൽഹി വിമാനത്താവള വക്താവ് അറിയിച്ചിട്ടുണ്ട്. കനത്ത മഴയാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് നോയിഡ, ആർ കെ പുരം, മോത്തിനഗർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 228.1 ലിറ്റർ മഴയാണ് ഡൽഹിയിൽ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക