വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറണമെന്ന് അമേരിക്കൻ മാധ്യമങ്ങൾ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് മത്സരത്തിൽനിന്ന് പിൻമാറാൻ ബൈഡന് മേൽ സമ്മർദം വരുന്നത്.
ബൈഡന് ഇപ്പോൾ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ പൊതുസേവനം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയാണെന്ന് ന്യൂയോർട്ട് ടൈംസ് എഡിറ്റോറിയൽ ബോർഡ് വ്യക്തമാക്കി. ‘മഹാനയ ഒരു പൊതുപ്രവർത്തകന്റെ നിഴൽ മാത്രമാണ് പ്രസിഡന്റിൽ കാണാൻ കഴിഞ്ഞത്. വീണ്ടും അധികാരത്തിൽ വന്നാൽ എന്തുചെയ്യുമെന്ന് പറയാൻ അദ്ദേഹം പാടുപെടുകയായിരുന്നു. ട്രംപിന്റെ പ്രകോപനങ്ങളോട് മറുപടി പറയാൻ ബൈഡൻ ബുദ്ധിമുട്ടി.
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസിഡന്റ് അശ്രദ്ധമായ ചൂതാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ബൈഡനേക്കാൾ മികച്ചതും ഊജ്ജസ്വലരുമായ മറ്റ് ഡെമോക്രാറ്റിക് നേതാക്കൾ യു എസ്സിലുണ്ട്. ട്രംപിന്റെയും ബൈഡന്റെയും പോരായ്മകളെ തെരഞ്ഞെടുക്കാൻ വോട്ടർമാരെ നിർബന്ധിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും പാർട്ടി അപകടത്തിലാക്കുകയാണ്’ -ന്യൂയോർക്ക് ടൈംസ് എഡിറ്റോറിയൽ വ്യക്തമാകുന്നു.
ബൈഡനോട് മത്സരത്തിൽനിന്ന് പിൻമാറാൻ ആവശ്യപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പത്രമാണ് ന്യൂയോർക്ക് ടൈംസ്. കൂടാതെ വാൾസ്ട്രീറ്റ് ജേണൽ, ഫിനാൻഷ്യൽ ടൈംസ്, ദെ അറ്റ്ലാന്റിക് തുടങ്ങിയ മാധ്യമങ്ങളിലെ കോളമിസ്റ്റുകളും ബൈഡനോട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക