ദുബൈ: റഫ ഉൾപ്പെടെ ഗസ്സയിൽ വ്യാപകമായി ആക്രമണം നടത്തി ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ ദിവസം മാത്രം 40 ഫലസ്തീനികൾ കൊല്ലപ്പെടുകയും 250ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഭയാർഥികളുടെ താൽക്കാലിക താമസ സ്ഥലങ്ങൾക്കും പ്രദേശത്തെ ജലവിതരണ സംവിധാനങ്ങൾക്കും നേരെ ആസൂത്രിത ആക്രമണമാണ് ഇസ്രായേൽ നടത്തുക.
ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിനുനേരെ കഴിഞ്ഞ ദിവസവും വ്യാപക വ്യോമാക്രമണണം നടത്തി. ശത്രുവിനു നേരെ ശക്തമായ പ്രതിരോധം തുടരുന്നതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് വ്യക്തമാക്കി. സൈനിക വാഹനങ്ങൾക്കും സൈന്യം തമ്പടിച്ച കെട്ടിടങ്ങൾക്കും നേരെ ബോംബാക്രമണം നടത്തി. ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികരുടെ മരണം ഇസ്രായേൽ സേന സ്ഥിരീകരിച്ചു.
പരിക്കേറ്റ സൈനികരെ ഹെലികോപ്ടർ മാർഗം മാറ്റുകയായിരുന്നു. കരമാർഗവും വ്യോമമാർഗവും ഒരേസമയം ആക്രമണം നടത്തുന്നതായി ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.
ഗസ്സയിൽനിന്ന് കൂട്ടപ്പലായനവും തുടരുകയാണ്. ഒരാഴ്ചക്കിടെ, ശുജാഇയയിൽനിന്നു മാത്രം മുക്കാൽ ലക്ഷം പേർ കുടിയൊഴിയാൻ നിർബന്ധിതരായെന്ന് യു.എൻ അറിയിച്ചു.
വെടിനിർത്തൽ കരാറിന് വിലങ്ങുതടിയായി നിൽക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ ശതമായ പ്രക്ഷോഭം നടക്കുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക