കോഴിക്കോട്: രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കരിപ്പുരിൽനിന്ന് രാത്രി 11.10ന് മസ്ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ മസ്ക്കത്തിൽനിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട വിമാനവു സർവീസ് നടത്തില്ല.
അതേസമയം, ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളുരുവിൽ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും.
ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് പുതിയ സർവീസുമായി എയർ ഇന്ത്യ എത്തുന്നത്.
കൂടാതെ, ജൂലൈ ഒന്നുമുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ വർധന നിലവിൽ വരും. ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകേണ്ടതുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് മുൻപ് 506 രൂപയും വിദേശ യാത്രികർക്ക് 1069 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. ഈ തുകയിലാണ് മാറ്റം വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക