ബാർബഡോസ്: 11 വർഷത്തിനു ശേഷം ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കിയ ആഘോഷത്തിൽ മണ്ണിന്റെ രുചിയറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തി ആവേശജയം സ്വന്തമാക്കിയശേഷം വികാരം അടക്കാനാനാവാതെ ഇന്ത്യന്‍ താരങ്ങള്‍ പലരും പൊട്ടിക്കരഞ്ഞു. പിന്നാലെയാണ് രോഹിത് ശർമ്മ പിച്ചിലെത്തിയതും ഒരു തരി മണ്ണ് രുചിച്ച് നോക്കിയതും. ഇന്ത്യൻ ക്യാപ്റ്റന്റെ പ്രവർത്തി ബിസിസിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വിജയനിമിഷത്തില്‍ എന്തു ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും പെട്ടെന്നുള്ള തോന്നലിലാണ് പിച്ചിലെ മണ്ണെടുത്ത് രുചിച്ച് നോക്കിയതെന്നും ശരിക്കും അസ്വാദ്യകരമായിരുന്നുവെന്നും മത്സരശേഷം രോഹിത് പറഞ്ഞു. മത്സരത്തിനൊടുവില്‍ വിജയമധുരം നല്കിയ പിച്ചിനെ വണങ്ങിയശേഷമാണ് രോഹിത് മടങ്ങിയത്.
ഒമ്പത് റണ്‍സെടുത്ത് പുറത്തായ രോഹിത് മത്സരത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചത്. വിജയത്തിനൊടുവില്‍ ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 59 പന്തിൽ 76 റൺസെടുത്ത വിരാട് കോഹ്ലിയാണ് മത്സരത്തിലെ താരം. ലോകകപ്പിൽ ഇതുവരെ ഫോമിലാകാതിരുന്ന കോഹ്ലി ഫൈനലിലെ ഇന്ത്യയെ തകർച്ചയ്ക്ക് വിട്ടുകൊടുത്തില്ല. അക്സർ പട്ടേലിന്റെ 47 റൺസ് കൂടിയായപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് ഉയർന്നു.
മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ സാധിച്ചുള്ളു. ഹെൻറിച്ച് ക്ലാസൻ 27 പന്തിൽ 52 റൺസെടുത്ത് പുറത്താകും വരെ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയസാധ്യതകൾ. എന്നാൽ അവസാന ഓവറുകളിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ ടീം മത്സരം തിരിച്ചുപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക