പാറശാല: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതിക്ക് സഹായം എത്തിച്ച് നൽകിയ സുനിൽ കുമാറിനായി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിരുന്നു. സുനിൽ കുമാറിനെ കളിയിക്കാവിള പൊലീസ് ഹൊസൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഒന്നാംപ്രതിയായ അമ്പിളിയെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നതും ആയുധം കൈമാറിയതും സുനിൽ കുമാറാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയതും ക്ളോറോഫോം മണപ്പിച്ചതിനുശേഷം കൊല ചെയ്യാനുള്ള നിർദേശം നൽകിയതും സുനിൽ തന്നെയാണെന്നാണ് അമ്പിളിയുടെ മൊഴി. കഴുത്തറുക്കാൻ ഉപയോഗിച്ച ബ്ളെയിഡും ഗ്ളൗസും നൽകിയതും സുനിൽ കുമാറാണ്.
സുനിൽ സർജിക്കൽ ആന്റ് മെഡിക്കൽ സ്റ്റോറിന്റെ ഉടമയാണ്. കൊലപാതകത്തിന് ശേഷം തന്നെ കൂട്ടികൊണ്ടുപോകാനെത്താമെന്ന് സുനിൽ പറഞ്ഞിരുന്നുവെങ്കിലും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്നും അമ്പിളി പൊലീസിന് മൊഴി നൽകി.
അതേസമയം, അഭിഭാഷകനൊപ്പമെത്തി സുനിൽ കുമാർ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന റിപ്പോർട്ടുകളും വരുന്നു. അമ്പിളിയും സുഹൃത്തും നേരത്തെ അറസ്റ്റിലായിരുന്നു. സുനിലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിക്കാൻ പദ്ധതിയിടുകയായിരുന്നു പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക