കേരളത്തിൽ നിന്നുള്ള എം പിമാർ രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജോസ് കെ മാണി, പി പി സുനീർ, ഹാരിസ് ബീരാൻ എന്നിവരാണ് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുസ്ലിം ലീഗ് പ്രതിനിധിയായി രാജ്യസഭയിൽ എത്തിയ ഹാരിസ് ബീരാൻ ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹാരിസ് ബീരാന് ശേഷം ജോസ് കെ മാണിയും തുടർന്ന് പി പി സുനീറും സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറി.
ഹാരിസ് ബീരാനും ജോസ് കെ മാണിയും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്ത പി പി സുനീർ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്യസഭയിലേക്ക് എതിരില്ലാതെയാണ് മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 13നായിരുന്നു പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. തമിഴ്നാട് സ്വദേശിയായ പത്മരാജനും അന്നേ ദിവസം പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ പത്രിക തള്ളിയതോടെ വോട്ടെടുപ്പ് ഒഴിവാക്കുകയായിരുന്നു.
കേരളത്തിൽ നിന്ന് ആകെ 9 എംപിമാരാണ് രാജ്യസഭയിൽ ഉള്ളത്. വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത് ജൂൺ 25ന് ആയിരുന്നു. പത്മരാജന്റെ പത്രിക തള്ളിയതോടെ വോട്ടെടുപ്പ് ഒഴിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക