ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. യഥാർത്ഥ ഉപഭോക്താവിന്റെ കയ്യിൽ തന്നെയാണ് ഗ്യാസ് സിലിണ്ടർ എന്ന കാര്യം തീർച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ മസ്റ്ററിംഗ് നിർബന്ധമാക്കിയിട്ടുള്ളത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുകയില്ല എന്നാണ് വിവരം.
മസ്റ്ററിങ് ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ആളുകൾ മസ്റ്ററിങ് ചെയ്യാൻ മടിച്ചു നിൽക്കുന്നതിനാൽ ഇന്ത്യൻ, എച്ച് പി, ഭാരത് ഗ്യാസ് കമ്പനികൾ മസ്റ്ററിങ് നിർബന്ധമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ടവരാണ് മസ്റ്ററിങ് ചെയ്യേണ്ടത് എന്ന ധാരണയും നിലനിന്നിരുന്നു.
എന്നാൽ എല്ലാ ഉപഭോക്താക്കളും മസ്റ്ററിങ് ചെയ്യണമെന്ന് വിതരണ കമ്പനികൾ വ്യക്തത വരുത്തുകയും ചെയ്തിരുന്നു. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ് എന്നിവയുമായി ഉപഭോക്താവ് ഗ്യാസ് ഏജൻസിയിലെത്തി ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഉപയോഗിച്ചാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. ഗ്യാസ് കണക്ഷനുമായി റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് ഇ കെ വൈ സി അപ്ഡേറ്റ് ആയി എന്ന് സന്ദേശം എത്തുന്നതോടെ ഉപഭോക്താവിന്റെ മസ്റ്ററിങ് പൂർത്തിയാകും.
വിതരണ കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്പും ഡൗൺലോഡ് ചെയ്ത് ഇത് മുഖേനയും മസ്റ്ററിങ് നടത്താവുന്നതാണ്. ഇതുകൂടാതെ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള അംഗം കിടപ്പുരോഗിയോ സമാന സാഹചര്യത്തിലുള്ള മറ്റേതെങ്കിലും വ്യക്തിയോ ആണെങ്കിൽ കണക്ഷൻ മാറ്റുന്നതിനും അതെ റേഷൻ കാർഡിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് മസ്റ്ററിങ് നടത്തുന്നതിനും സാധിക്കും. ഇതിനായി റേഷൻ കാർഡ് കൂടി ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ് എന്നിവയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക