ബംഗളൂരുവിൽ ഐപിഎൽ 11ാം എഡിഷനിലേക്കുള്ള താരലേലം പുരോഗമിക്കുന്നു. ഇന്ത്യൻ താരം കെ.എൽ. രാഹുലിനെ 11 കോടി രൂപയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ഓസീസ് താരം ഗ്ലെൻ മാക്സവെല്ലിനെ ഒൻപതു കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയപ്പോൾ കരുൺ നായരെ 5.6 കോടി രൂപയ്ക്ക് കിംഗ്സ് ഇലവനും ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനെ രണ്ടു കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി.
മുൻപ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുക ലഭിച്ചിട്ടുള്ള ഇന്ത്യൻ താരം യുവരാജ് സിംഗിന് പക്ഷേ ഇത്തവണ വൻതോതിൽ വിലയിടിഞ്ഞു. അടിസ്ഥാന ലേലത്തുകയായ രണ്ടുകോടി രൂപയ്ക്കാണ് യുവരാജിനെ കിംഗ്സ് ഇലവൻ സ്വന്തമാക്കിയത്. മോശം ഫോമാണ് യുവരാജിന് വിനയായതെന്നാണ് നിരീക്ഷണം. ഇന്ത്യൻ താരം ഹർഭജൻ സിംഗിനെ രണ്ടു കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജനുവേണ്ടി ഇത്തവണ അവർ ലേലം കൊണ്ടി.
മൂന്ന് താരങ്ങളെ ആരും ലേലം കൊണ്ടില്ല. ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റസ്മാൻ എന്ന് വിലയിരുത്തപ്പെടുന്ന ക്രിസ് ഗെയിൽ, ഇംഗ്ലണ്ട് താരം ജോ റൂട്ട്, ഇന്ത്യൻ താരമായ മുരളീ വിജയ് എന്നിവരെയാണ് ആരും ലേലം വിളിക്കാതിരുന്നത്.
നേരത്തെ, ബെൻസ്റ്റോക്സിനെ പൊന്നും വിലയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. 12.5 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ റോയൽസ് സ്വന്തമാക്കിയത്. ഓസീസ് താരം മിച്ചൽ സ്റ്റാർക്കിനും വൻ തുകയാണ് ലേലത്തിൽ ലഭിച്ചത്. 9.4കോടി രൂപയ്ക്കാണ് സ്റ്റാർക്കിനെ കോൽക്കത്തനൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
ഇന്ത്യൻ താരം ശിഖർധവാനെ സൺറൈസേഴ്സ് ഹൈദരാബാദ് റൈറ്റ് ടു മാച്ച് കാർഡിലൂടെ നിലനിർത്തിയിരുന്നു. 5 കോടി 20ലക്ഷം രൂപയ്ക്ക് ധവാനെ സൺറൈസേഴ്സ നിലനിർത്തിയപ്പോൾ ആർ.അശ്വിനെ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ഇലവൻ സ്വന്തമാക്കി.കെറോൺ പൊള്ളാർഡിനെ 5.40 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻ നിലനിർത്തി അജങ്ക്യ രഹാനെയെ റൈറ്റ് ടു മാച്ച് കാർഡിലൂടെ നാലു കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസും നിലനിർത്തി.
ആകെ 580 താരങ്ങളാണ് ഇത്തവണ ലേലത്തിനുള്ളത് ഇതിൽ 219 പേർ വിദേശ താരങ്ങളാണ്. ലേലം രണ്ട് റൗണ്ടുകൾ പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക