ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാന് യുവരാജ് സിങിനെ ക്രിക്കറ്റ് പ്രേമികള്‍ ഒരുകാലത്തും മറക്കില്ല. എന്നാല്‍ പിന്നീട് അര്‍ബുദത്തിന്റെ പിടിയില്‍ പെട്ടെങ്കിലും ശക്തമായി തിരിച്ചു വന്ന് കളിക്കളത്തില്‍ മായാജാലം തീര്‍ത്ത യുവി ഏവര്‍ക്കും അത്ഭുതമായി.
ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണ് പടിവാതില്ക്കല് എത്തി നില്‍ക്കെ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ചെറിയൊരു വിഭാഗമെങ്കിലും സംശയം പ്രകടിപ്പിച്ചുണ്ടാകും. യുവിയെ കിങ്സ് ഇലവന് പഞ്ചാബ് ടീമിലെടുത്തതും വാര്‍ത്തയായിരുന്നു. എന്നാല്‍ തനിക്ക് കളി നിര്‍ത്തേണ്ട സമയമായിട്ടില്ലെന്നും തോന്നുമ്പോള്‍ കളി നിര്‍ത്താനാണ് തനിക്ക് ഇഷ്ടമെന്നുമാണ് യുവിയുടെ പക്ഷം. എന്നെക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു എന്ന് തോന്നുമ്പോള്‍, ഇനിയും കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോള്‍ ഞാന്‍ കളി മതിയാക്കും. അതുവരെ എന്നെ ക്രിക്കറ്റ് മൈതാനത്ത് കാണാമെന്നും യുവി പറഞ്ഞു. ഇനിയും രണ്ടോ മൂന്നോ ഐ.പി.എല്‍ സീസണുകളില്‍ കളിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും യുവി വ്യക്തമാക്കി.
‘എന്നും വെല്ലുവിളികള്‍ നേരിടാന്‍ ഇഷ്ടപ്പെടുന്ന ഒരു പോരാളിയായിരുന്നു ഞാന്‍. ആളുകള്‍ക്ക് ബലം നല്കുന്ന വ്യക്തിയായി നില്‍ക്കാനാണ് എനിക്കിഷ്ടം. അര്‍ബുദം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലുള്ള സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്കും ബലം കൊടുത്ത് കൂടെ നില്‍ക്കണം. എക്കാലവും പോരാടിയ വ്യക്തിയായി അറിയപ്പെടാനാണ് എനിക്കിഷ്ടം.’ താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക