പ്രകൃതിയുടെ വശ്യതയും വിളകളുടെ വളര്‍ച്ചയും വരദാനമാകുന്ന സഞ്ചാരികളുടെ സ്വപ്നഭൂമിയായ കാന്തല്ലൂരിലേയ്ക്കുള്ള ഓരോ യാത്രയും പുതിയ പുതിയ കാഴ്ച്ചകള്‍ സമ്മാനിച്ചു കൊണ്ടേയിരിക്കും. കേരളത്തിന്റെ കാശ്മീര്‍ എന്ന അറിയപ്പെടുന്ന ഈ ഗ്രാമത്തില്‍ ആപ്പിളും ക്യാരറ്റും സ്ട്രാബെറിയും കൊണ്ട് സമൃദ്ധമാണ്. കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. വിളഞ്ഞു നില്കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്. എന്നാല്‍ തണുപ്പിന് അങ്ങനെ സീസണ് ഒന്നും ഇല്ലായെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമമാണ് കാന്തല്ലൂര്‍. കാന്തല്ലൂര്‍ പ്രധാനമായും പച്ചക്കറികളും പഴങ്ങളും വലിയതോതില്‍ കൃഷി ചെയ്യുന്ന മേഖലയാണ്. മൂന്നാര്‍ വഴി പോയാലും കാന്തല്ലൂരിലെത്താന്‍ സാധിക്കും. മൂന്നാറില്‍ നിന്നും മറയൂര്‍ ദിശയില്‍ 50കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാന്തല്ലൂരിലെത്താം. ആപ്പിള്‍ മാത്രമല്ല.. പ്ലം, സ്ട്രോബെറി, ബ്ലാക്ക് ബെറി, ഓറഞ്ച്, മുസംബി, ലിച്ചി, അവകാടോ, രസ്ബെരി, പീച്ച് തുടങ്ങി പലതരത്തിലുള്ള പഴവര്‍ഗങ്ങളും പച്ചകറികളും സുലഭമായി കൃഷിചെയ്യുന്ന മനോഹരമായ ഗ്രാമം. കുടാതെ മറ്റൊരു സവിശേഷത മുനിയറകളെ സംരക്ഷിക്കുന്ന ആനക്കൊട്ടപാറ പാര്‍ക്ക് ആണ്. ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങികിടകുന്ന ഒരിടം.
കീഴന്തൂര്‍, മറയൂര്‍, കൊട്ടകമ്പൂര്, വട്ടവട, കണ്ണന് ദേവന് മലകള്‍ എന്നിവയാണ് കാന്തല്ലൂര്‍ ഗ്രാമത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍. മലനിരകളും അരുവികളും ഇവിടുത്തെ പ്രത്യേകതയാണ്. പച്ചപ്പുല്ല് വിരിച്ച പരവതാനിയില്‍ മയങ്ങാനും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അരുവുയില് കുളിക്കാനും ഇവിടെയെത്തുന്ന സഞ്ചാരികള്‍ തമ്മില്‍ മത്സരമാണ്. ഇത് കൂടാതെ വിഷരഹിതമായ പോഷകസമ്പുഷ്ടമായ ഇവിടെ നിന്നും തന്നെ വിളവെടുക്കുന്ന പഴവര്‍ഗങ്ങളും കാന്തല്ലൂരില്‍ നിന്ന് കഴിക്കാം. കാന്തല്ലൂരിന്റെ ആ ശൈത്യകാലാവസ്ഥ സഞ്ചാരികളെ ഉന്മാദം കൊള്ളിക്കുന്നതാണ്. ഇവിടുത്തെ ഹരിതവനങ്ങള്‍ നല്കുന്ന തണുപ്പ് സഞ്ചാരികള്‍ക്ക് പ്രിയമാണ്. മറയൂര്‍ വനങ്ങളാല്‍ ചുറ്റുപെട്ട് കിടക്കുന്നതിനാല്‍ ഇവിടുത്തെ പ്രകൃതിഭംഗി ഏതൊരാളെയും അതിശയിപ്പിക്കുന്നതാണ്. ചെറിയ മലനിരകള്‍ക്കിടയില്‍ കടുക് മണികള്‍ പോലെ കിടക്കുന്ന വാസസ്ഥലങ്ങള്‍ പുത്തന്‍ കാഴ്ചയാണ് സമ്മാനിക്കുന്നത്.
ഏക്കറുകണക്കിനുള്ള തോട്ടങ്ങളില്‍ വിവിധ ഇനങ്ങളിലുള്ള പഴങ്ങള്‍ കൃഷിചെയ്യുന്നവരെയും കാന്തല്ലൂരില്‍ കാണാന്‍ കഴിയും. ഇത്തരം തോട്ടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കടക്കാനും ഫ്രഷായ പഴങ്ങള്‍ നേരിട്ട് വാങ്ങാനും സൗകര്യമുണ്ടായിരിക്കും. തക്കാളി, ഓറഞ്ച്, മൂസാംബി, പ്ലംസ്, സ്ട്രോബെറി, കാരറ്റ് എന്നിവയാണ് പ്രധാനമായും ഇത്തരത്തില്‍ നേരിട്ട് വാങ്ങാനാവുക. തോട്ടങ്ങളിലെ ഓറഞ്ച് കായ്ച്ചുനില്ക്കുന്ന മരങ്ങള്‍ കാണാന്‍ ആണ് സഞ്ചാരികള്‍ അധികവും കയറുന്നത്. മരത്തക്കാളി പൊതുവെ തോട്ടങ്ങളില്‍ മാത്രമല്ല, വഴിയോരങ്ങളിലും കായ്ച്ചുനില്‍ക്കുന്നത് ഇവിടെ കാണാനാകും. വടക്കന്‍ ജില്ലകളില്‍നിന്ന് വരുന്നവര്‍ക്ക് പൊള്ളാച്ചി-പഴനി മാര്ഗ്ഗമധ്യെയുള്ള ഉടുമല്പേട്ടയില്നിന്ന് വലത്തോട്ട് തിരിഞ്ഞ് ചിന്നാര്‍ വന്യജീവിസങ്കേതം വഴി വരികയായിരിക്കും അഭികാമ്യം. ഈ വഴിയില്‍ ചെക്പോസ്റ്റുകളില്‍ പരിശോധന ഉണ്ടാകും. മൂന്നാര്‍ വഴി വരികയാണെങ്കില്‍ മൂന്നാറിലെ കാഴ്ചകള്‍ക്കൊപ്പം കാന്തല്ലൂരും മറയൂരും ചേര്‍ക്കുകയാണ് നല്ലത്. എറണാകുളത്തുനിന്ന് ആലുവ, കോതമംഗലം, അടിമാലി, മൂന്നാര്‍, മറയൂര്‍ വഴി കെ.എസ്.ആര്.ടി.സിയും പ്രൈവറ്റ് ബസ്സുകളും കാന്തല്ലൂരിലേക്ക് സര്‍വീസ് നടത്തുന്നു. കാന്തല്ലൂര്‍ ഇറങ്ങിയാല്‍ ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സമീപ പ്രദേശങ്ങള്‍ ഓട്ടോറിക്ഷയിലോ ജീപ്പിലോ ചുറ്റിക്കറങ്ങാനുമാവും. ചിലവും കുറവായിരിക്കും. താമസത്തിന് മറയൂരിനെ ആശ്രയിക്കുന്നതായിരിക്കും ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക