സ്പോണ്സര് വ്യാജ പരാതി നല്കിയാല് സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ വിദേശികള്‍ക്ക് തൊഴില്‍മാറ്റം നടത്താമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളി ഒളിച്ചോടിയതായോ ജോലിയില്‍ നിന്ന് വിട്ടു നില്ക്കുന്നതായോ വ്യാജ പരാതി നല്കുന്ന തൊഴിലുടമയില്‍ നിന്നും ഇനിമുതല്‍ വിദേശികള്‍ക്ക് തൊഴില്‍മാറ്റം നടത്താന്‍ കഴിയും.
കൂടാതെ വിദേശ തൊഴിലാളി ഒളിച്ചോടിയതായി വ്യാജ പരാതി നല്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍നിന്നുള്ള സേവനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ വിലക്കേര്‍പ്പെടുത്തും.
കൂടാതെ ഇത്തരം തൊഴിലുടമക്ക് കീഴില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് മറ്റൊരു സ്പോണ്‍സറുടെ പേരിലേക്ക് തൊഴില്‍ മാറ്റം നടത്താനും കഴിയും. അതിനു നിലവിലുള്ള തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി മൂന്നു മാസം വേതനം ലഭിക്കാതിരിക്കുന്ന ഘട്ടത്തിലും സ്പോണ്‍സറുടെ അനുമതിയില്ലാതെ വിദേശികള്‍ക്ക് തൊഴില്‍മാറ്റം നടത്താം. ഇഖാമ കാലാധി അവാസാനിക്കുകയും അവ പുതുക്കി നല്കുന്നതിനു സ്പോണ്സര് തയ്യാറാവാതിരിക്കുയും ചെയ്യുന്ന ഘട്ടത്തിലും തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമയിലേക്കു സ്പോണ്‍സര്‍ഷിപ് മാറ്റുന്നതിനും വിദേശ തൊഴിലാളികള്‍ക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക