മൊബൈല്‍ ഫോണുകള്‍ക്കുള്ള എയര്‍ബാഗ് നിര്‍മ്മിച്ചു ടെക്ക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജർമ്മൻ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സല്‍. ജർമ്മനിയിലെ ആലെന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഈ 25-കാരന്. തന്റെ കൈയ്യില്‍ നിന്നും സ്മാര്‍ട്ട്ഫോണ്‍ താഴെ വീണു കേടായത് മുതല്‍ മൊബൈല്‍ ഫോണ്‍ സംരക്ഷിക്കാനുള്ള എയര്‍ബാഗ് സംവിധാനത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതാണ് ഫിലിപ്പ്.
സ്മാർട്ട് ഫോണിനെ സംരക്ഷിക്കുന്ന തരത്തിലുള്ള ബാക്ക് കെയ്സുകൾ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ഫിലിപ്പിന്റെ എയര്‍ബാഗ്. നാല് വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് ഫിലിപ്പ് ഈ കണ്ടുപിടിത്തം നടത്തിയത്. സെന്‍സര്‍ സംവിധാനത്തിലാകും എയര്‍ബാഗ് പ്രവര്‍ത്തിക്കുക. മൊബൈല്‍ എയര്‍ബാഗ് സംവിധാനം പൂര്‍ണമായും നാല് സ്പ്രിംഗ് സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. താഴെ വീഴുമ്പോള്‍ സ്പ്രിംഗില്‍ തട്ടി തെന്നിമാറുന്നതിലൂടെ താഴെ വീഴുന്നതിന്റെ ആഘാതം കുറയും. ഇതിലൂടെ ഫോണ്‍ താഴെവീണ് കേടാകുന്നതില്‍ നിന്നും സ്ക്രാച്ച് സംഭവിക്കുന്നതില്‍ നിന്നും രക്ഷനേടാം.
ഫിലിപ്പിന് തന്റെ പുതിയ കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടിക്കഴിഞ്ഞു. ജര്‍മന്‍ സര്‍ക്കാര്‍ ഫിലിപ്പിന് പ്രത്യേകം അംഗീകാരവും നൽകി. നിലവില്‍ മൊബൈല്‍ എയര്‍ബാഗ് വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. എയര്‍ബാഗ് സംവിധാനം പ്രവർത്തിപ്പിക്കാനായി കനം കുറഞ്ഞ ചെറിയൊരു കെയിസ് ഫോണില്‍ ഘടിപ്പിക്കണം. മൊബൈല്‍ ഫോണ്‍ സ്വതന്ത്രമായി താഴെ വീഴുന്ന സമയത്ത് സെന്‍സറിലൂടെ കെയിസ് പ്രവര്‍ത്തിക്കും. ഇതിലൂടെ കെയിസില്‍ ഘടിപ്പിച്ചിട്ടുള്ള കെയിസിന്റെ നാലു വശത്ത് നിന്നും സ്പ്രിംഗ് പുറത്തു വരികയും അതിലൂടെ ഫോണ്‍ താഴെ കേടുകൂടാതെ സുരക്ഷിതമായി വീഴുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക