കാലവർഷം വിതച്ച കണ്ണീർമഴയിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണിന്ന് കേരളം. മഴയുടെ സംഹാരതാണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാൻ കേരള ജനത കൈമെയ് മറന്ന് സഹായിച്ചുകൊണ്ടിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷൻ സെന്ററുകളിലുമായി ആയിരകണക്കിന് ജനങ്ങൾ തങ്ങളുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ച് കേരളത്തെ കൈപിടിച്ചുയർത്താൻ അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിൽ സുരക്ഷിത സ്ഥാനങ്ങളിലുരുന്ന് ഫെയ്സ്ബുക്കിൽ കാണുന്ന സഹായ പോസ്റ്റുകളെല്ലാം കണ്ണുമടച്ച് ഷെയർ ചെയ്യുന്നവരും നിരവധിയാണ്. ഫൈസ്ബുക്കിലോ വാട്സപ്പിലോ ഒരു പോസ്റ്റ് ഷെയർ ചെയ്താൽ ദുരിതാശ്വാസമായി എന്ന് കരുതുന്ന ഇക്കൂട്ടരുടെ അമിതാവേശം കാരണം പാഴായത് ആയിരം പേർക്കെങ്കിലും കഴിക്കാവുന്ന ഭക്ഷണമാണ്.
വിശ്രമമില്ലാതെ ഓടി നടന്ന് ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടിരുന്ന യുവാക്കളുടെ ഒരു സംഘടനയെ ഫെയ്സ്ബുക്കിൽ കണ്ട വിവരമനുസരിച്ച് ഒരു വീട്ടമ്മ നിരന്തരമായി വിളിച്ച് ഒരു സ്വകാര്യ സ്കൂളിൽ കഴിയുന്ന ദുരിതബാധിതർക്ക് ഭക്ഷണം വേണമെന്നാവശ്യപ്പെട്ടു. ഇതനുസരിച്ച് 11 മണിയോടെ ഇവർ സ്ഥലത്തെത്തി. എന്നാൽ അവിടെ ഭക്ഷണമാവശ്യമില്ലായിരുന്നു. വളരെയധികം കഷ്ടപ്പെട്ട് എത്തിച്ച ഭക്ഷണം മുഴുവൻ പാഴായി പോകുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ കാണുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുക. ഇല്ലെങ്കിൽ നാം കാരണം നഷ്ടമാകുന്നത് രക്ഷാപ്രവർത്തകരുടെ വിലപ്പെട്ട സമയവും ഒരുപാട് പേർക്ക് കിട്ടേണ്ട ഭക്ഷണവുമാണെന്ന് ഓർക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക