കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന അഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. ഏറ്റുപറയുന്ന പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ്. ഏഴരപ്പൊന്നാനപ്പുറത്ത് ഭഗവാൻ എഴുന്നള്ളുന്ന ക്ഷേത്രവും ഇതുതന്നെയാണ്.
കുംഭമാസത്തിലെ രോഹിണി നാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രദേവന്റെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ് വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ഈ സമയത്തു ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഇരിക്കുന്ന ഭഗവാനെ വണങ്ങി കാണിക്ക അർപ്പിക്കുന്നത് ഭാഗ്യദായകമാണ്. ഭക്തജനലക്ഷങ്ങളാണ് അഭീഷ്ടവരദായകന്റെ ഏഴരപ്പൊന്നാന ദർശനത്തിനു ക്ഷേത്രത്തിൽ എത്താറുള്ളത്. ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും തിരുവതാംകൂർ മാർത്താണ്ഡവർമ മഹാരാജാവ് നടയ്ക്കു സമർപ്പിച്ചതാണ് ഏഴരപ്പൊന്നാന എന്നാണ് വിശ്വാസം.
ഭക്തരുടെ മനസ്സിൽ കുളിർമയും സമാധാനവും സന്തോഷവും നൽകുന്ന ഒരനുഭവമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം.കുംഭമാസത്തിലെ ചതയദിനത്തിൽ കൊടിയേറി തിരുവാതിര ദിനത്തിൽ ആറാട്ടോടുകൂടി പത്തുദിവസമാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത് . ഭഗവാന്റെ എട്ടാം ഉത്സവദിനമായ ഫെബ്രുവരി 14 അര്‍ദ്ധരാത്രി 12 മണി മുതലാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ഐശ്വര്യത്തിന്റെ പ്രതീകമാണ് ഏഴരപ്പൊന്നാന. വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്ക സമർപ്പണവും സാധ്യമാവുക.ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ ഐശ്വര്യവും ഭക്തന് സിദ്ധിക്കുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക