ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവനും എഴുപതിനായിരം രൂപയും കവര്‍ന്നു. ആലുവ ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യുസിന്റെ വീട്ടില്‍ ആണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വീടിന് പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
മദ്യ കുപ്പി കഴുത്തില്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 100 പവനും എഴുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാക്കള്‍ ഊരി വാങ്ങി. വിവാഹ ആവശ്യത്തിന് ലോക്കറില്‍ നിന്ന് എടുത്ത സ്വര്‍ണ്ണമാണ് മോഷ്ടാക്കള്‍ കവർന്നത്.
ഇടയ്ക്ക് രണ്ടംഗ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഉടന്‍ ബഹളമുണ്ടാക്കി അടുത്തുള്ളവര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പ്രദേശത്ത് ഇതിനു മുന്‍പും വലിയ മോഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വീട് കുത്തിത്തുറന്ന് മുപ്പത് പവന് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഇത് വരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വിരലടയാള വിദഗ്ധരും ഫോറന്‍സിംഗ് സംഘവും എത്തി തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക