മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. 72 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നാണ് പ്രജ്ഞയെ കമ്മീഷൻ വിലക്കിയത്. ബാബറി മസ്ജിദ് വിഷയത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിലാണു വിലക്ക്.
ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് ഖേദമില്ലെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു വിധിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.നേരത്തെ, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നെങ്കിലും തന്റെ പരാമർശം അടർത്തിമാറ്റി ഉപയോഗിച്ചു എന്നായിരുന്നു അവരുടെ നിലപാട്. വിവാദ പരാമർശത്തിൽ പ്രജ്ഞയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഭോപ്പാലിൽ മുതിർന്ന കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരേയാണ് പ്രജ്ഞ മത്സരിക്കുന്നത്. മേയ് 12-നാണു ഭോപ്പാലിൽ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക