ഓട്ടോ ഓടിച്ചുണ്ടാക്കിയ വരുമാനം കൊണ്ടാണ് മഹിമയുടെ അച്ഛൻ അവളെ വളർത്തിയതും ബി എഡ് വരെ പഠിപ്പിച്ചതും. ഏതായാലും കല്യാണ നാളിൽ മഹിമ തന്റെ കുടുംബത്തിന് അന്നം നൽകി കാത്ത ആ ഓട്ടോറിക്ഷയെ മറന്നില്ല. കോട്ടയം ഉഴവൂര്‍ സ്റ്റാന്റിലെ ഓട്ടോത്തൊഴിലാളിയായ പെരുവന്താനം മാമലയില്‍ മോഹനന് നായരുടെ മകൾ മഹിമ വിവാഹ ദിവസം വേദിയിലെത്തിയത് ഓട്ടോ ഓടിച്ച്. അമ്മ ലീലാമണിക്കും കല്യാണദിവം മകൾ ഓട്ടോ ഓടിച്ചു പോകുന്നതിൽ എതിർപ്പൊന്നും ഉണ്ടായില്ല. പിന്നെ മഹിമ ഒന്നും നോക്കിയില്ല, വിവാഹ വേദിയിലെത്തിയത് അച്ഛന്റെ ഓട്ടോയിൽ.
മഹിമയുടെ ഓട്ടോയ്ക്കൊപ്പം ഉഴവൂര്‍, പൂവത്തുങ്കല്‍, മരങ്ങാട്ടുപള്ളി സ്റ്റാന്റുകളിലെ ഓട്ടോറിക്ഷാ തൊഴിലാളികളും അവരവരുടെ ഓട്ടോറിക്ഷകളുമായാണ് കല്യാണത്തിനെത്തിയത്. പട്ടാമ്പി കൊപ്പം പ്രേംനിവാസില്‍ രാജഗോപാലന്റെയും പുഷ്പയുടേയും മകന് സൂരജ് ആയിരുന്നു വരന്. കെട്ടുകഴിഞ്ഞ് സദ്യ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് നവദമ്പതികൾ പോയതും ഓട്ടോയില്‍ത്തന്നെ. കല്യാണനിശ്ചയത്തിനും മഹിമ എത്തിയത് ഓട്ടോറിക്ഷ ഓടിച്ചായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക