തിരുവനന്തപുരം: ആത്മഹത്യ എന്ന് കരുതിയ കേസില്‍ ആറുവയസ്സുകാരന്റെ മൊഴി വഴിത്തിരിവായി. തിരുവനന്തപുരം വട്ടപ്പാറയില്‍ കഴിഞ്ഞ ഞായറാഴ്ച മരിച്ച വിനോദിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഭാര്യയുടെ സുഹൃത്ത് മനോജാണ് കൊല നടത്തിയതെന്ന് വിനോദിന്റെ ആറ് വയസുള്ള മകന് മൊഴി നല്കി. മനോജിനായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വട്ടപ്പാറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിനോദ് കഴുത്തില്‍ ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് മരിച്ചത്. കുടുംബവഴക്കിനിടെ ഭര്‍ത്താവ് കഴുത്തില്‍ സ്വയം കുത്തുകയായിരുന്നവെന്നാണ് വിനോദിന്റെ ഭാര്യ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ പോലീസ് ഇത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുകയായിരുന്നു. കൂടാതെ തന്നെ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വിനോദിന്റെ ഭാര്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇതോടെയാണ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ഇതിനിടെ വിനോദിന്റെ പിതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്കി. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് വിനോദിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. വിനോദ് വീട്ടിലേക്ക് വരുമ്പോൾ മനോജ് എന്നയാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ആറ് വയസുള്ള മകൻ പോലീസിനോട് പറയുകയുണ്ടായി. ഇതിനെ വിനോദ് ചോദ്യം ചെയ്തെന്നും മനോജ് കത്തിയെടുത്ത് വിനോദിനെ കുത്തിയെന്നുമാണ് മകന്റെ മൊഴി. മനോജിന് വേണ്ടി വ്യാപക തിരച്ചിൽ പോലീസ് തുടരുന്നു. വിനോദിന്റെ ഭാര്യയെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക