തൊടുപുഴ : അമ്മയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ അനുജന്റെ സംരക്ഷണം കുട്ടികളുടെ അച്ഛന്റെ കുടുംബത്തിന് തന്നെ. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. രണ്ട് മാസത്തിന് ശേഷം കുട്ടിയെ വീണ്ടും കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കണം.കുട്ടിയെ നിരീക്ഷിച്ച കമ്മിറ്റി അച്ഛന്റെ കുടുംബത്തോടൊപ്പം കുട്ടി പൂര്‍ണ സന്തോഷവാനാണെന്ന് കണ്ടെത്തിയിരുന്നു.
കുട്ടിയുടെ മാനസിക നില പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധ ഡോക്ടര്‍ ജയപ്രകാശിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പുറമെ മാസത്തിലൊരിക്കല്‍ തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയുടെ സ്ഥിതികളും വിലയിരുത്തും. കുട്ടി താമസിച്ചുവരുന്ന വീട്ടിലും പഠിക്കുന്ന സ്കൂളിലും ഉള്‍പ്പെടെ ഇടുക്കി സിഡബ്ല്യുസി അംഗങ്ങളും സന്ദര്‍ശിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് അറിയിച്ചു.
കുട്ടിയെ വിട്ടുനല്‍കാന്‍ തയാറാകുന്നില്ലെന്ന് കാണിച്ച് മഞ്ചിക്കല്ല് സ്വദേശിയായ അമ്മൂമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് കുട്ടിയെ അച്ഛന്റെ വീട്ടുകാര്‍ സമിതിക്ക് മുന്നില്‍ തിങ്കളാഴ്ച ഹാജരാക്കിയത്.
കുട്ടി മാനസ്സികബുദ്ധിമുട്ടുകള് നേരിടുന്നതായി പ്രഥമദൃഷ്ടിയാല്‍ മനസ്സിലാകുന്നുണ്ടെന്നും കുട്ടിയെ തന്റെ കൂടെ വിടണമെന്നും അമ്മൂമ്മ പറഞ്ഞെങ്കിലും സി.ഡബ്ല്യു.സി. തയാറായില്ല. അച്ഛന്റെ കുടുംബത്തില്‍ കുട്ടി സുരക്ഷിതനാണെന്നും കുട്ടി യാതൊരു മാനസ്സിക ബുദ്ധിമുട്ടുകളും നേരിടുന്നില്ലെന്നും കുട്ടി പൊതുവേ സന്തോഷവാനാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഡോ. ജോസഫ് അഗസ്റ്റിന് വിലയിരുത്തി.
കുട്ടിയെ തിരുവനന്തപുരത്തെ കിന്റര്‍ഗാര്‍ഡനില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ പഠനം മുടക്കേണ്ടെന്ന തീരുമാനത്തില്‍ അച്ഛന്റെ വീട്ടുകാര്‍ക്കൊപ്പം രണ്ട് മാസത്തേക്ക് വിട്ടയയ്ക്കുകയായിരുന്നു.
വിശദമായ നിരീക്ഷണത്തിനുശേഷമാണ് ഓഗസ്റ്റ് 17 വരെ അച്ഛന്റെ വീട്ടുകാരുടെ സംരക്ഷണയില്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് ചെയര്മാന് പറഞ്ഞു. കുട്ടിയുമായി അമ്മൂമ്മയ്ക്ക് ഫോണില്‍ സംസാരിക്കാന്‍ അവസരമൊരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക