തിരുവനന്തപുരം: ബിനോയ് കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല. കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ ബാധ്യതയാണ്. കേസിലെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലെ പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കുടുംബാംഗങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ തനിക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ബിനോയ് കുടുംബമായിട്ട് കഴിയുന്നതാണെന്നും, പരാതി സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിന്നെന്നും കോടിയേരി വ്യക്തമാക്കി. വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. പരാതിക്കാരിയുമായി സംസാരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
താന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാമെന്ന് പറഞ്ഞിട്ടില്ല. രാജിവെക്കണമെന്നത് ചിലരുടെ ഉദ്ദേശമാണ്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയുന്നില്ല. ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പരിശോധിക്കും. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളെക്കാളും മുകളില്‍ സെക്രട്ടറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മകനെ കണ്ടെത്തുക തന്റെ ചുമതലയല്ലെന്നും മുംബൈ പോലീസിന്റെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനല്ല താന്‍ എന്നും പറഞ്ഞു. മക്കള്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോൾ അവരുടെ പിറകെ പോകാന്‍ രക്ഷിതാക്കള്‍ക്ക് കഴിയില്ല. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക