തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് സി.പി.എം പ്രവര്ത്തകന് കെ.പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒൻപത് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പവിത്രന്, ഫല്ഗുനന്, കെ.പി രഘു, സനല്‍പ്രസാദ്, പി.കെ ദിനേശന്, കൊട്ടക്ക ശശി, അനില്‍ കുമാര്‍, തരശിയില്‍ സുനി, പി.വി അശേകന് എന്നിവരെയാണ് കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. ശിക്ഷ അല്പസമയത്തിനകം പ്രഖ്യാപിക്കും
2004 ഏപ്രില്‍ ആറിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നാദാപുരം കക്കട്ട് അമ്പലകുളങ്ങരയിലെ കല്ലുപുരയില്‍ കെ.പി രവീന്ദ്രന്(48) കൊല്ലപ്പെട്ടത്. ആകെ 31 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നു മുതല്‍ ഒൻപത്വരെയുള്ള പ്രതികളെയാണ് ഇപ്പോള്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.
ആര്.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു കൊല്ലപ്പെട്ട രവീന്ദ്രന്. ജയില്‍ ബ്ലോക്കില്‍ ഫാന്‍ ഘടിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയും ഏറ്റുമുട്ടലിനിടയില്‍ ഇരുമ്പുപാര കൊണ്ടുള്ള അടിയേറ്റ് തല പിളര്‍ന്ന രവീന്ദ്രന് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക