തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരുന്നു.
കസ്റ്റഡി മരണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച പോലീസ് സേനയുടെ വീഴ്ചകളെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാണോ എന്ന ചോദ്യവും ഉന്നയിച്ചിരുന്നു.
കൂടാതെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. സർക്കാർ കടുത്ത സമ്മർദ്ദത്തിലായൊരു സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സിറ്റിംഗ് ജഡ്ജിയെ വിട്ടുതരാന്‍ ഹൈക്കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം തീര്‍പ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കായിരിക്കും സര്‍ക്കാര്‍ പോകുന്നത്.
നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എസ്ഐയെയും ഒരു സിവില്‍ പോലീസ് ഓഫീസറെയും കേസില്‍ അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു സസ്പെന്‍ഷനിലായിരുന്ന നെടുങ്കണ്ടം എസ്ഐ കെ.എ. സാബു, സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവരെയാണു അറസ്റ്റ് ചെയ്തത്. കൊലക്കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍12ന് കസ്റ്റഡിയിലെടുത്ത കോലാഹലമേട് സ്വദേശിയും തൂക്കുപാലം ഹരിത ഫിനാന്‍സ് നടത്തിപ്പുകാരനുമായ രാജ്കുമാര് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. ജൂണ്‍ 12 ന് വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി ക്രൈംബ്രാഞ്ച് പറയുന്നു.
തട്ടിയെടുത്തുവെന്ന് പറയുന്ന പണം കണ്ടെത്താനാണ് പോലീസ് അതിക്രൂരമായി രാജ്കുമാറിനെ മര്‍ദ്ദിച്ചത്. രാജ്കുമാറിന്റെ രണ്ട് കാലിലും കാല് പാദത്തിലും അതിക്രൂരമായി മർദ്ദനം ഏറ്റിരുന്നു. കേസിലെ നാലാം പ്രതിയും പോലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിക്കുന്നത്. ആ സമയത്ത് എസ്.ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയ്ക്കും അടിക്കുന്ന സാഹചര്യമുണ്ടായി.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശ നിലയിലായിട്ടും രാജ്കുമാറിന് മതിയായ ചികിത്സാ സൗകര്യം നല്‍കിയില്ല. അവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര് മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിൽ പറയുന്നത്.
പ്രതികളായ പൊലീസുകാര്‍ സ്റ്റേഷന് രേഖകളിലടക്കം കൃത്രിമം കാണിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേഷന് രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് പ്രതികളായ പോലീസുകാര്‍ക്കെതിരെ കേസെടുത്തത്. സർക്കാർ കടുത്ത സമ്മർദ്ദം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഘ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക