ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം റൗണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്.ശ്രീലങ്ക ഉയർത്തിയ 265 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറിൽ ഇന്ത്യ മറികടന്നു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ്.
ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ. എൽ.രാഹുലിന്റെും സെഞ്ചുറികളിലൂടെ ഇന്ത്യ ജയം അനായാസമാക്കിയത്. രോഹിത് 94 പന്തിൽ നിന്ന് 103 ഉം രാഹുൽ 118 പന്തിൽ നിന്ന് 111 ഉം റൺസാണ് നേടിയത്. ഈ ലോകകപ്പിലെ രോഹിതിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ക്യാപ്റ്റൻ വിരാട് കോലി 34 ഉം ഹർദിക് പാണ്ഡ്യ ഏഴും റണ്ണെടുത്ത് പുറത്താകാതെ നിന്നു.ശ്രീലങ്കയ്ക്കുവേണ്ടി ലസിത് മലിംഗ, രജിത, ഉദാന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക