മാഞ്ചസ്റ്റര്‍: എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ ന്യൂസീലന്‍ഡ് തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇന്നലെ മഴ വഴിമുടക്കി. മഴ മുടക്കിയ മത്സരം റിസര്‍വ് ദിനമായ ഇന്ന് പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചത്. നാല്പത്തിയാറാം ഓവറിന്റെ ആദ്യ പന്തെറിഞ്ഞതിനുശേഷമാണ് മഴ പെയ്തു തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷമാണ് പിച്ച് പരിശോധിച്ച അമ്പയര്‍മാരുടെ തീരുമാനം അനുസരിച്ച് മത്സരം ബുധനാഴ്ചത്തേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. ബുധനാഴ്ച 46.2 ഓവര്‍ മുതലാവും മത്സരം തുടങ്ങുക. 3.5 ഓവര്‍ കൂടിയാണ് ന്യൂസീലന്‍ഡ് ഇന്നിങ്സില്‍ ഇനി ശേഷിക്കുന്നത്.
മഴ മൂലം മത്സരം മുടങ്ങുമ്പോള്‍ 46.1 ഓവറില്‍അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തുനില്‍ക്കുകയായിരുന്നു ന്യൂസീലന്‍ഡ്. 85 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത റോസ് ടെയ്ലറും നാലു പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ടോം ലഥാമുമായിരുന്നു ക്രീസില്‍.
മാര്ട്ടിന് ഗുപ്ടില്‍ (1), ഹെന്റി നിക്കോള്‍സ് (28), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് (67),നീഷാം (12),ഗ്രാന്ദ്ഹോം(16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്.
ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റണ്‍ വിട്ടുകൊടുക്കുന്നതില്‍ ഭുവനേശ്വര്‍ കുമാറും ബുംറയും ജഡേജയും കാട്ടിയ പിശുക്കാണ് മത്സരത്തില്‍ ഇതുവരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിത്തന്നത്.
ആദ്യ റൺസെടുക്കാൻ മൂന്നോവര്‍ വരെ കാത്തുനില്ക്കേണ്ടിവന്ന കിവീസ് ബാറ്റ്സ്മാന്മാര് 42-ാം ഓവര്‍ വരെ റണ്‍ശരാശരി നാല് പോലും എത്തിക്കാന്‍ കഴിയാതെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒരൊറ്റ സിക്സ് മാത്രമാണ് അവര്‍ക്ക് പറത്താന്‍ കഴിഞ്ഞത്. റണ്‍റേറ്റ് കൂട്ടാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കെയാണ് മഴ പെയ്ത് കളി മുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക