തെലങ്കാന: മസ്തിഷ്കമരണം സംഭവിച്ചെന്ന് വിധിയെഴുതിയ മകന്റെ ജീവന് സ്നേഹ പരിചരണത്തിലൂടെ തിരിച്ചു പിടിച്ച് ഒരമ്മ. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 18കാരന് കിരണിനെയാണ് അമ്മയുടെ പ്രാര്‍ത്ഥനയും സ്നേഹം ചാലിച്ച പരിചരണത്തിലൂടെയും തിരിച്ചു പിടിച്ചത്. തെലങ്കാനയിലാണ് ഈ വിചിത്ര സംഭവം നടന്നത്. മകന്റെ അവസ്ഥയില്‍ നെഞ്ചുതകര്‍ന്ന സിദ്ധമ്മ ചികിത്സക്കായി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചു.
ദിവസങ്ങള്‍ കടന്നു പോയിട്ടും കിരണിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് ജൂലൈ മൂന്നിന് കിരണിന് മസ്തിഷ്കമരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. ഇതോടെ ആ അമ്മയുടെ ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ വിധിക്ക് മകനെ വിട്ടുകൊടുക്കാന്‍ ഈ സിദ്ധമ്മ ഒരുക്കമായിരുന്നില്ല. ഡോക്ടര്‍മാരുടെ സമ്മതം തേടി കിരണിനെ സ്വന്തം നാടായ പില്ലാരമാരയിലേക്ക് സിദ്ധമ്മ കൊണ്ടുപോയി. പ്രതീക്ഷയോടെ കാത്തിരിക്കാന്‍ സിദ്ധമ്മ തയ്യാറായിരുന്നു. സ്വന്തം വീട്ടില്‍ മകനെ സ്നേഹത്തോടെ ശുശ്രൂശിച്ച് അമ്മ കാത്തിരുന്നു.
എന്നാല്‍ വീട്ടിലെത്തിയ അന്ന് രാത്രി സിദ്ധമ്മ കണ്ടു, മകന്റെ കണ്ണില്‍ നിന്ന് കണ്ണീരൊഴുകുന്നത്. ഉടന്‍ തന്നെ പ്രദേശത്തെ ഡോക്ടറെ വിവരമറിയിച്ചു. ‘പള്‍സ് കുറവായിരുന്നു. ഹൈദരാബാദിലുള്ള ഡോക്ടറെ ഞാന്‍ വിളിച്ചു, സാഹചര്യത്തെക്കുറിച്ച് വിവരമറിയിച്ചു. നാല് ഇഞ്ചക്ഷന് നല്കാന് ഡോക്ടര്‍ നിര്‍ദേശിച്ചു’- റെഡ്ഡി പറഞ്ഞു. പിന്നീട് പതിയെ പതിയെ കിരണിന്റെ നില മെച്ചപ്പെട്ടു. അത്ഭുതത്തിലാണ് ഡോക്ടര്‍മാരും. ഇപ്പോള്‍ കിരണ്‍ അമ്മയോട് സംസാരിക്കുന്നുണ്ട്. കിരണിനെ തിരിച്ചുകൊണ്ടുവന്നത് അമ്മയുടെ സ്നേഹമാണെന്ന് റെഡ്ഡിയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക