തൃശൂർ: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ പുനരുദ്ധാരണ പാക്കേജിൽ ടെലികോം വകുപ്പ് കൃത്രിമം കാണിച്ചു. മന്ത്രിസഭ അംഗീകരിച്ച പാക്കേജിൽ നിർദേശിച്ച കാര്യങ്ങൾക്ക് പുറമെ രണ്ട് കമ്പനികളുടെയും മൊബൈൽ ടവറുകളും ഫൈബർ നെറ്റ്വർക്കും പണയപ്പെടുത്തിയോ മറ്റോ ധനസമ്പാദനം നടത്തണമെന്ന നിർദേശമാണ് ടെലികോം വകുപ്പ് കൂട്ടിച്ചേർത്തത്. പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കമ്പനികളുടെയും സി.എം.ഡിമാർക്കും ടെലികോം വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ മേധാവികൾക്കും അയച്ച ഓഫിസ് മെമ്മോറാണ്ടത്തിൽ വകുപ്പിലെ പൊതുമേഖല കാര്യ ഡയറക്ടർ ഡോ. മൻദീപ് സിങ് ആവശ്യപ്പെട്ടു.
രണ്ട് സ്ഥാപനങ്ങളുടെയും ഭൂമിയും കെട്ടിടവും ഉപയോഗപ്പെടുത്തി ഫണ്ട് സമാഹരിക്കാനാണ് മന്ത്രിസഭ നിർദേശിച്ചിരുന്നത്. ‘ധനസമ്പാദനം’ എന്നാണ് അതിൽ പറഞ്ഞിരുന്നത്. സ്ഥാവര-ജംഗമ ആസ്തി പാട്ടത്തിന് കൊടുത്ത് പണമുണ്ടാക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മൊബൈൽ ടവറുകളും ഫൈബർ നെറ്റ്വർക്കും പാട്ടത്തിന് കൊടുക്കുന്നതുൾപ്പെടെ കേമ്പാളത്തിലെ ആവശ്യം അനുസരിച്ച് ഉചിതമായതെന്തും ചെയ്യാനാണ് ടെലികോം വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഇതിെൻറ പുരോഗതി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് ചെയർമാനായ സമിതി അവലോകനം ചെയ്യും.
സ്വയം വിരമിക്കലിലൂടെ ജീവനക്കാർക്കുള്ള ചെലവ് കുറക്കൽ, സർക്കാർ ചെലവിൽ 4ജി സ്പെക്ട്രം, കടബാധ്യത തീർക്കാൻ ഗാരണ്ടി ബോണ്ട്, ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനം എന്നിങ്ങനെ മന്ത്രിസഭ അംഗീകരിച്ച പദ്ധതികൾക്ക് വകുപ്പും അംഗീകാരം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക