യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയുടെ സ്ക്രാച്ച് കാര്‍ഡിന് തമിഴ്നാട്ടില്‍ വിലക്ക്. സ്ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിന് തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നും സംസ്ഥാനം വ്യക്തമാക്കി. 2003 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തമിഴ്നാടിന്റെ ലോട്ടറി നിരോധനം ഗൂഗിള്‍ പേ ലംഘിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ക്രാച്ച് കാര്‍ഡ് ഫലത്തില്‍ ലോട്ടറിയാണെന്നും സമ്മാന പദ്ധതി (നിരോധനം) നിയമം 1979, പ്രകാരം ഇത്തരം കാര്യങ്ങള്‍ വിലക്കിയിട്ടുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് എന്‍.എല്‍. രാജ പറഞ്ഞു.ഉപഭോക്താക്കളെ വിജയിപ്പിക്കാനുള്ള അവസരത്തിനായി മാത്രം അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതു കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഫ്ലിപ്കാര്‍ട്ടിന്റെ 2016 ല്‍ ആരംഭിച്ച ഫോണ്‍പെ ആണ് ഇടപാടിൽ ഒന്നാമതുള്ളത്. ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ നടത്തുന്നതിനുള്ള പ്രോത്സാഹനമായി നല്കുന്ന ആനുകൂല്യങ്ങളും ക്യാഷ്ബാക്കുകളും ഈ വളര്‍ച്ചയെ സഹായിച്ചുവന്നത് നിഷേധിക്കാനാവില്ല. വെര്‍ച്വല്‍ സ്ക്രാച്ച് കാര്‍ഡുകള്‍ വഴിയാണ് ഗൂഗിള്‍ ഇപ്പോള്‍ സമ്മാനങ്ങള്‍ നല്‍കുന്നത്.
എന്നാല്‍ ഇങ്ങനെ പണം വിതരണം ചെയ്യുന്നതിനും തമിഴ്നാട്ടില്‍ നിരോധനമുണ്ട്. ഒരു പ്രതിഫലത്തിനായി കൂടുതല്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ പേ സ്ക്രാച്ച് കാര്‍ഡുകള്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. സ്ക്രാച്ച് കാര്‍ഡ് ഓഫറുകള്‍ നിയമവിരുദ്ധമാണെന്നും ഈ സവിശേഷതകള്‍ നിയന്ത്രിക്കുന്നതിന് സാങ്കേതിക നടപടികള്‍ ചേര്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക